രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ മൃഗസംരക്ഷണ-ക്ഷീര വികസനമേഖല മുന്നേറ്റത്തിന്റെ പാതയിലാണ്. കർഷകുടെ വീട്ടുപടിക്കൽ സേവനം, ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപത്രികൾ, സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതി എന്നിവ എടുത്തുപറയാവുന്ന നേട്ടമാണ്.
പാലുത്പാദനക്ഷമതയിൽ സംസ്ഥാനം രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും ക്ഷീരകർഷകർ തൃപ്തരല്ല. ഉത്പാദനച്ചെലവ് വർധിച്ചതിനാൽ പാൽ വില വർധിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം. അന്താരാഷ്ട്ര മൃഗസംരക്ഷണ ദിനവും ദേശീയ ക്ഷീര ദിനവും ആചരിക്കുന്ന അവസരത്തിൽ മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി കർഷകൻ മാസിക എഡിറ്റർ ഇൻ-ചാർജ് സെബിൻ ജോസഫിന് നൽകിയ അഭിമുഖം.
സംസ്ഥാനത്തു മൃഗസംരക്ഷണം ഉറപ്പുവരുത്താൻ സർക്കാർ സ്വീകരിച്ചിരിക്കുന്ന പ്രധാന നടപടികൾ? കന്നുകാലികളുടെയും ക്ഷീരകർഷകരുടെയും എണ്ണം കുറയുന്നു സാഹചര്യത്തിൽ വകുപ്പ് സ്വീകരിച്ച നടപടികൾ?
കർഷകരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു വീട്ടുപടിക്കൽ സേവനം എത്തിക്കുക എന്നത്. ഇതിനായി 76 ബ്ലോക്ക് പഞ്ചായത്തുകളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സ്ഥാപിച്ചു പ്രവർത്തനം ആരംഭിച്ചു.
12 ജില്ലാ കേന്ദ്രങ്ങളിൽ ആധുനിക ശസ്ത്രക്രിയാ സംവിധാനങ്ങളോടു കൂടിയ മൊബൈൽ സർജറി യൂണിറ്റുകൾ, 156 കേന്ദ്രങ്ങളിൻ രാത്രികാല അടിയന്തിര ചികിത്സാ സംവിധാനം, കന്നുകുട്ടി പരിപാലന പദ്ധതി, ഇടത്തരം ഡയറി ഫാമുകൾക്കായി സമഗ്ര ഫാം എയ്ഡ് പാക്കേജ്, 1962-കോൾ സെന്റർ, 24 മണിക്കൂറും പ്രവർത്തിക്കുന്ന 31 മൃഗാശുപത്രികൾ എന്നിവ നടപ്പിലാക്കി.
കർഷകർക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ദുരന്തനിവാരണ ഫണ്ടിൽനിന്നു നൽകുന്ന നഷ്ടപരിഹാരതുക വർധിപ്പിച്ചു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഫാം ലൈസൻസിംഗ് ചട്ടങ്ങൾ പരിഷ്കരിച്ചു. മൃഗസംരക്ഷണ പ്രവർത്തനങ്ങളുടെ എല്ലാ വശങ്ങളും ഡിജിറ്റലായി സംയോജിപ്പിക്കുവാൻ ന്ധഇ-സമൃദ്ധ’ പദ്ധതി, സംരംഭകത്വ വികസന സെൽ എന്നിവ സ്ഥാപിച്ചു.
കന്നുകാലികളുടെയും കർഷകരുടയും എണ്ണം കുറഞ്ഞു വരുന്നു എന്നത് ഒരു വസ്തുതയാണെങ്കിലും പാലുത്പാദനത്തിൽ കുറവ് വന്നിട്ടില്ല. വകുപ്പ് മുഖേന നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങളിലൂടെ അത്യുത്പാദന ശേഷിയുള്ള ഒരു കന്നുകാലി സന്പത്തു നമുക്കുണ്ട് എന്നതിനുള്ള തെളിവ് കൂടിയാണത്.
തെരുവുനായ ശല്യവും പേവിഷബാധയും വർധിക്കുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ അആഇ സെന്ററുകൾ ആരംഭിച്ചെങ്കിലും പൊതുജനങ്ങളുടെ പിന്തുണ കുറവാണ്. തെരുവുനായ ശല്യം കുറയ്ക്കാനും പേവിഷ ബാധതടയാനുമുള്ള നടപടികൾ?
സംസ്ഥാനത്തു 2019 സെൻസസ് പ്രകാരം സംസ്ഥാനത്തെ തെരുവ് നായകളുടെ എണ്ണം 2.89 ലക്ഷവും വീട്ടിൽ വളർത്തുന്ന നായ്ക്കളുടെ എണ്ണം 8.3 ലക്ഷവും ആണ്. നിലവിൽ സംസ്ഥാനത്ത് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അനുമതിയുള്ള ആകെ 17 എബിസി കേന്ദ്രങ്ങൾ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
എന്നാലും തെരുവ് നായ്ക്കളെ വന്ധീകരിക്കുന്നതിനുള്ള പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു പൊതുജനങ്ങളുടെ എതിർപ്പ് പല സ്ഥലങ്ങളിലും വളരെയധികം രൂക്ഷമാണ്. ഈ ഒരു സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പോർട്ടബിൾ അആഇ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്.
ആദ്യത്തെ പോർട്ടബിൾ എബിസി യൂണിറ്റ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥാപിക്കും. ഇത്തരത്തിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഒരു സംരംഭമാണിത്. ഇതുകൂടാതെ ഉത്തരവാദിത്വമുള്ള വളർത്തുമൃഗ ഉടമസ്ഥാവകാശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നു ലൈസൻസ് മുഖേന നേടിയെടുത്ത് അവയെ വളർത്തുക എന്നതു നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടതായിട്ടുണ്ട്.
നമ്മുടെ വീടുകളിലെ മാലിന്യം പൊതുസ്ഥലങ്ങളിലേയ്ക്ക് വലിച്ചെറിയാതിരിക്കുവാനും അതു ശാസ്ത്രീയമായി സംസ്കരിച്ച് അതുവഴി അവയെ ഭക്ഷണമാക്കുന്ന തെരുവ് നായ്ക്കളുടെ വംശവർധനവ് തടയുവാനും ഓരോ പൗരനും കഴിയും.
സംസ്ഥാനത്ത് പാലുത്പാദനം വർധിപ്പിക്കാനും പാലുത്പാദനത്തിൽ സ്വയം പര്യാപ്തത നേടുന്നതിനും എന്തൊക്കെ പദ്ധതികൾ ആവിഷ്കരിച്ചു?
2024-25 വർഷം 55.92 കോടി രൂപ ക്ഷീരമേഖലയിലെ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചു. മുൻ വർഷങ്ങളിൽ സർക്കാരിൽനിന്ന് അനുവദിച്ച തുകയുടെ 95 ശതമാനത്തോളം കർഷകക്ഷേമത്തിനായി ഉപയോഗപ്പെടുത്തുവാൻ ക്ഷീരവികസനവകുപ്പിന് സാധിച്ചിട്ടുണ്ട്.
സങ്കരയിനം പശുക്കളുടെ പ്രതിദിന പാലുത്പാദന ശേഷിയിൽ വന്ന വർധനവിലൂടെ പശുക്കളുടെ ഉൽപാദന ക്ഷമതയിൽ കേരളത്തിന് രാജ്യത്ത് രണ്ടാം സ്ഥാനം കൈവരിക്കാൻ കഴിഞ്ഞു (ഒരു പശുവിന് ശരാശരി പ്രതിദിനം 10.79 ലിറ്റർ).
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 24,000ത്തോളം പുതിയ ഉരുക്കളെ നമ്മുടെ സ്റ്റോക്കിൽ എത്തിക്കുവാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം, ക്ഷീരഗ്രാമം പദ്ധതി, കിടാരി പാർക്ക്, ക്ഷീരലയം/ക്ഷീരതീരം പദ്ധതികൾ, ബാങ്ക് ഇന്ററസ്റ്റ് സബ് വെൻഷൻ സ്കീം, ഇടുക്കി സ്പെഷൽ പാക്കേജ്, ഹെർഡ് ക്വാറന്റെെൻ കം ക്യാറ്റിൽ ട്രേഡിംഗ് സെന്റർ എന്നിവ നടപ്പിലാക്കി.